കോഴിക്കോട്: മേപ്പാടി - കള്ളാടി - ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ ദുരന്തത്തിനുകാരണം വയനാട്ടിലെ കനത്ത മഴയാണെന്ന് തുരങ്കപാത പദ്ധതിയുടെ നിര്‍മാണച്ചുമതലയുള്ള ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനും നല്കിയ ഔദ്യോഗിക വിശദീകരണത്തിലാണു കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം അപകടത്തിനു മുന്നോടിയായുള്ള 24 മണിക്കൂറിനുള്ളില്‍ വയനാട്ടില്‍ ഏകദേശം 265 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഭൂമിശാസ്ത്രപരമായി വയനാട് ഉള്‍പ്പെടെയുള്ള കേരളത്തിലെ മലയോര മേഖലകള്‍ കാലവര്‍ഷക്കെടുതികള്‍ക്കും ഉരുള്‍പൊട്ടലുകള്‍ക്കും ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
എല്ലാവിധ എന്‍ജിനിയറിംഗ്, സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായതിനാല്‍ സുപ്രീംകോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി ഉള്‍പ്പെടെയുള്ള ഒന്നിലധികം നിയന്ത്രണ-മേല്‍നോട്ട സംവിധാനങ്ങളുടെ കടുത്ത നിരീക്ഷണത്തിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്. തുരങ്കം തുരക്കുമ്പോള്‍ പുറന്തള്ളുന്ന മണ്ണും പാറയും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ അംഗീകൃത മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമാണ് കൈകാര്യം ചെയ്യുന്നത്.
കര്‍ശനമായ സുരക്ഷാ-നിയമ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ നിര്‍മാണത്തില്‍ സാങ്കേതികപരമായ പിഴവുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. അപകടത്തെക്കുറിച്ച് നടക്കുന്ന അന്വേഷണങ്ങളോടു കമ്പനി പൂര്‍ണമായി സഹകരിക്കുമെന്നും കമ്പനി പ്രതിനിധി അഭിഷേക് ശ്രീവാസ്തവ അറിയിച്ചു.